ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

പ്രഭാത പ്രാര്‍ത്ഥന


കർത്താവേ അങ്ങെന്റെ പ്രാർത്ഥനകൾ 
കേൾക്കാൻ തീരുമനസ്സായിടേണം. 
രാജാധിരാജനാം എൻ ദൈവമേ എൻ
നിലവിളി തൻ സ്വരം കേൾക്കേണമേ. 

കർത്താവേഅങ്ങെന്റെ യാചനകൾ 
പുലരിയിൽ കനിവോടെ കെട്ടിടുന്നു.
പ്രഭാതബലി അങ്ങേക്കൊരുക്കിവച്ചു 
ആശയോടെ ഞാൻ കാത്തിരിപ്പൂ... 

ദുഷ്ടതയിൽ അവിടന്ന് പ്രീതനാകില്ല 
തിന്മയോ തിരുമുമ്പിൽ വാഴുകില്ല 
അഹങ്കാരികൾ അവിടത്തെ ഭയപ്പെടുന്നു 
അധർമ്മികളെ അങ്ങ് വെറുത്തിടുന്നു. 

വ്യാജൻമാരെ അങ്ങ് നശിപ്പിച്ചിടും 
വഞ്ചകരെ ഏറെ വെറുത്തിടുന്നു. 
എന്നാൽ അവിടുത്തെ കരുണയാലങ്ങേ.. 
ആലയത്തിൽ ഞാൻ പ്രവേശിച്ചിടും.. 

കർത്താവേ ശത്രുക്കൾ നിമിത്തമങ്ങെന്നെ 
നീതിതൻ പാതയിൽ നയിക്കേണമേ...
സുഗമമാമവിടുത്തെ പാതയിലൂടെന്നും 
കർത്താവേ അങ്ങെന്നെ നടത്തേണമേ.